Thursday 14 February 2019

നുണകൾക്ക് ശരവേഗമാണ്,
നിമിഷാർധങ്ങളുടെ അംശങ്ങൾക്കകം,
അവ നിങ്ങളിൽ തറയ്ക്കും.

വെടിമരുന്നിൻ മുകളിൽ വീണ-
തീപ്പൊരിയെപ്പോലെ,
വെണ്ണീറുകൾക്കിടയിലാവും -
നിങ്ങൾ സത്യം പരതുക .

വൈകാരികതകൾക്ക് മൂർച്ച കൂട്ടി,
ബോധത്തെ ഇരുട്ടിലാഴ്ത്തി,
അവൻ ഉള്ളിലിരുന്നാക്രോശിക്കും .

അശ്വത്ഥാത്മാഹത യെന്നവൻ പറയിക്കും,
അതു കേട്ട് പിടഞ്ഞു തീരുന്ന ജീവൻ-
ധർമ്മത്തിന് വേണ്ടിയുള്ള -
 കുരുതിയെന്നവൻ പറയും .

വെറുപ്പിന്റെ കയ്പുനീരിന്,
മദ്യത്തിനേക്കാൾ ലഹരിയെന്നും,
ചോര വീഴ്ത്തുന്നവനാണ് യോദ്ധാവെന്നും
അവൻ മന്ത്രിച്ചുകൊണ്ടിരിക്കും.

ദയനീയമായ കണ്ണുകളിൽ നിന്നു -
മൊലിച്ചിറങ്ങാനാവതില്ലാതെ,
കണ്ണുനീർ കടലാവുമ്പോൾ,
അതു നിന്നെ ചുട്ടുപൊള്ളിക്കും .

വെറുപ്പലറിച്ചിരിക്കുന്ന ശവപ്പറമ്പുകളിൽ -
വെണ്ണീറുകൾക്കിടയിൽ നീ സത്യത്തെ പരതും,
നുണകളുടെ ചെമ്പു തെളിയുമ്പോൾ,
സത്യത്തിന് പത്തരമാറ്റാണ് .........

...... നഷ്ടങ്ങൾ ,
തിരിച്ചറിവിന്റെ ഭാണ്ഡത്തിലെ-
കിട്ടാക്കടമായി അപ്പോഴും ബാക്കിയാവും .

No comments:

Post a Comment