Thursday 14 February 2019

പെണ്ണുടലിൽ കാമത്തിന്റെ ഉപ്പു നോക്കുന്നവർ
തെരുവുനായയുടെ മെയ് വഴക്കത്തിൽ
പേയുടെ അവസാന നുരയുമൊലിപ്പിച്ച്
അടുത്ത ഇരയെ പരതുമ്പോഴും

പേവിഷം വീണ മുറിവിൽ
മരുന്നിറ്റിക്കും മുന്നേ
ദൈന്യതയുടെ നീരൊലിച്ച
കണ്ണു തെളിയും മുന്നേ

കുപ്പായത്തുന്നലിന്റെ
 അളവും വടിവും നോക്കി
ആശങ്കപ്പെടുന്നവർ

അസമയങ്ങളിലെ അവളുടെ
കാൽപാടുകളുടെ അളവെടുക്കുന്നവർ

ആൺ സൗഹൃദങ്ങളോന്നിച്ച
കളി ചിരികൾ
കപട സദാചാരത്തിന്റെ
കണ്ണടയാൽ കാണുന്നവർ

അവളുടെ ഒറ്റയാൾ യാത്രകളിലെ
കാടും കടലും പുഴയുമെല്ലാം
ഒരു കറപിടിച്ച ലോജ്ഡ് മുറിയുടെ
ഭാവനയിൽ കുരുക്കുന്നവർ

അവളുടെ ചോദ്യങ്ങളിലെ
ധിക്കാരിയുടെ പെണ്ണാഴങ്ങൾ
അസ്വസ്ഥമായി അളക്കുന്നവർ

അവളെ പഴിക്കാൻ മാത്രം
 പൈങ്കിളിവാദങ്ങൾ എണ്ണിപ്പെറുക്കുന്നവർ

ശവത്തിനു ചുറ്റും മണം പിടിച്ച്
വാക്കാൽ ചൊറിഞ്ഞു മടുത്ത്
നമ്മുക്കിടയിലുമവർ പരതുന്നുണ്ട് .

അവരെ തിരിച്ചറിയാനെളുപ്പമാണ്
നിലപാടു പറയുന്ന പെണ്ണിനെ
വേശ്യയെന്ന് ആദ്യം വിളിക്കുന്നത് അവരായിരിക്കും


No comments:

Post a Comment